എന്റെ ജീവിത്തില്‍ ഞാന്‍ നേടിയ വലിയ ബാങ്ക് ബാലെന്‍സ്, എന്റെ സുഹൃത്തുക്കള്‍ .ഒരിക്കലും കുറയാതെ മായാതെ,എന്നു എന്റെ ശക്തിയായി ഞാന്‍ കണ്ടിട്ടുള്ള എന്റെ ഹൃദയം കവര്‍ന്നവര്‍ .ഇന്നും ഓരോ മുഖങ്ങളിലും ഞാനെറന്റെ ബാല്യം തിരയുന്നു,അന്നെനിക്കു കൈവിട്ടു പോയ മറക്കാന്‍ പറ്റാത്ത മുഖങ്ങള്‍ …….ഞന്‍ കരുതന്നതുപോലെ എന്നെത്തേടി അധികം ആരും വന്നില്ല, എന്നാല്‍ പൂര്‍ണ്ണമായി വന്നില്ല എന്നു പറയാനും പറ്റില്ല,ചിലര്‍ വന്നു.എല്ലാം സുഹൃത്തുക്കള്‍ക്കു വേണ്ടി,സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ചു.എന്നാന്‍ ഞാന്‍ എടുത്ത അളവുകോള്‍ വളരെ വലുതും,എന്റെ നേരെ ചൂണ്ടിയ സ്നേഹത്തിന്റെ അളവുകോലുകള്‍ വളരെ ചെറുതും ആയിരുന്നു,എന്നും. പക്ഷെ ഞാന്‍ അതൊരിക്കലും മനസ്സിലാക്കിയില്ല, ഒരിക്കലും.
പേരെടുത്തു ഞാന്‍ പറയുബോള്‍ ഇന്നും ഓര്‍ക്കുന്നത്,അല്ലെങ്കില്‍ ആദ്യം മനസ്സില്‍ വരുന്നത് എന്റെ കൊച്ചുസ്കൂള്‍ ……..ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ ,കോട്ടയം.നെഴ്സറിയില്‍ ,4 വരെയുള്ള ക്ലാസ്സുകളില്‍ , ഇന്നും എന്റെ മനസ്സില്‍ നിന്നു മായാത്ത മുഖങ്ങള്‍ , മിനി, അനില, സുനില (ഇരട്ടകള്‍ ) ഷേബ, സുരേഷ്, മിനി മത്തായി, മിനി ജോണ്‍ ,രാജേഷ്, ലക്ഷ്മി, സൂസന്‍ , ശോശാമ്മ, പേരോര്‍ക്കാത്ത ഒരു പറ്റം മുഖങ്ങള്‍ .3ആം ക്ലാസ്സില്‍ കുറച്ചു നാള്‍ ബോര്‍ഡിംഗില്‍ നിന്നതിന്റെ ഓര്‍മ്മകള്‍ .ഇരുട്ടിനെ എന്നും പേടിച്ചിരുന്ന ഞാന്‍ രാത്രിയില്‍ അടുത്തു കിടന്നിരുന്ന, പേരോര്‍ക്കാത്ത ഏതോ ഒരു കൂട്ടുകാരിയുടെ കയ്യും പിടിച്ചാണ് ഉറങ്ങിയിരിന്നത്.ഡോമെറ്റ്ട്രിയില്‍ നിന്നു ഇത്തിരി നടന്നു വേണം ,മെസ്സിലേക്കും പോകാന്‍ അവിടെയും, കൈപിടിച്ചു നടന്നു പോയ എന്റെ , പേരറിയാത്ത കൂട്ടുകാരി. 4ആം ക്ലാസ്സ് കഴിയുമ്പോള്‍ ആണ്‍കുട്ടികള്‍ വേറെ സ്കൂളുകളിലേക്ക് പോകുന്നു. അതിനുമുന്‍പ് ഒരു ഗൂപ്പ് ഫോട്ടോ, എന്നോ എന്റെ കയ്യില്‍ സ്കാന്‍ ചെയ്ത് ഞാന്‍ വെച്ചിരുന്നു. നഷ്ട്പ്പെട്ടുപോയ ആ ഫോട്ടൊയ്ക്കുവേണ്ടി ഞാന്‍ ഇന്നും പരതുന്നു എന്റെ വീടും, അലമാരികളും.
അവിടെനിന്നും കേട്ടയം സി എം എസ്സ് കോളേജിലെത്തി.ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ പറഞ്ഞൂ മനസ്സിലാക്കിയ കുറെ സുഹൃത്തുക്കള്‍ .ഇന്നും എന്റെ കൂടെ കണ്ണുചിമ്മാതെ എനിക്കു കാവലിരിക്കുന്നവര്‍ . മനസ്സിന്റെ താഴ്ചകള്‍ക്കും വീഴ്ചകള്‍ക്കും ഒരു നിര്‍വ്വചങ്ങളും നല്‍കാതെ, ‘നീ വിട്ടുകള,പോട്ടെ “ ഇത്രമാത്രം. എന്തിനും ഏതിനും! ആണെന്നോ പെണ്ണെന്നോ ഒരു അതിര്‍വരമ്പുകള്‍ അവര്‍ ഒരിക്കലും വരച്ചില്ല, എന്റെ മനസ്സില്‍ പ്രകടമായും ഇല്ല. ഇന്നും അവരവരുടെ ജീവിതം,കുട്ടികള്‍ ,ജോലി, ഭാര്യ,ഭര്‍ത്താവ്, ഇതിനെല്ലാം ഇടയീല്‍ ‘നീ എവിടെയാ! എന്നാ നാട്ടില്‍ വരുന്നത് !എന്നു ചോദിക്കാനും ,കത്തുകള്‍ മാത്രം ഉള്ള സമയത്തും, ഒരു ഇന്‍ലെന്റ് ‘ എന്റെ പേരില്‍ അയക്കാനും മിനക്കെട്ട സുഹൃത്തുക്കള്‍ .
എന്റെ മനസ്സും എന്നും അവര്‍ക്കു വേണ്ടി തുടിച്ചുകൊണ്ടിരുന്നു.എന്നാല്‍ എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ! സ്വാര്‍ത്ഥതയും,നിര്‍വ്വികാരതകളും ചിലരെയെങ്കിലും ചിലനേരങ്ങളില്‍ ,ചില പേരുകളുടെ ഓര്‍മ്മകളുകൂടെ എന്നെ ഭയപ്പെടുത്താറുണ്ട്. അതില്‍ ഒരു സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് ഉയര്‍ന്ന് , നെഞ്ചുപൊട്ടുന്ന വേദനയും സങ്കടവും,സന്തോഷവും ഒരു പേരിനോടു മാത്രം തോന്നിയുള്ളു. ഇന്ന് ജീവിതത്തിലും എന്റെ ഏറ്റവും നല്ല സുഹൃത്തും, എന്തിനും, ഏതിനും എന്നെ നിഷ്ക്കരുണം വിമര്‍ശിക്കുന്ന എന്റെ ജീവിതപങ്കാളി, ബിജു.
ഇതിനിടയില്‍ കാലം അതിക്രമിച്ചു,സമയം എന്റെ വിളിപ്പുറത്ത് നിന്നില്ല,ഞാന്‍ മറന്നിട്ടും മറക്കാതെ, ദിവസവും, ആഴ്ചയും,മാസവും, വര്‍ഷവും കടന്നു പോയി.എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാതെ സൂക്ഷിച്ചിരുന്ന മൂന്നു പേരുകള്‍ വിളിക്കാന്‍ എനിക്കു മൂന്നു സുഹൃത്തുക്കളെ ഞാന്‍ പെറ്റു വളര്‍ത്തി.ശിക്ഷ,ദിക്ഷിത്ത്, ദക്ഷിണ്‍ . അവര്‍ എന്നിലെ എന്നില്‍ ഉറങ്ങിക്കിടന്ന അമ്മയെ ഉണര്‍ത്തി. ഞാനവര്‍ക്ക് അന്നക്കുട്ടി, തൊമ്മന്‍ , മാത്തന്‍ എന്ന വിളിപ്പേരുകളും സമ്മാനിച്ചു. ഇന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും ആ വിളിപ്പേരുകള്‍ മാത്രം പേരുകളായി മാറി. ശിക്ഷയും , ദിക്ഷിത്തും, ദക്ഷിണും വെറും റെജിസ്റ്റലിലെ പേരുകള്‍ മാത്രമായി.
എന്നാല്‍ ഈ സുഹൃത്തെന്ന വാക്കിനാല്‍ ഞാന്‍ ഇന്നും വിളിക്കുന്ന,ഓര്‍ക്കുന്ന,ഇന്നുവരെ ഞാന്‍ കണ്ടിട്ടുപോലും ഇല്ലാത്തെ ചില പേരുകളും ഉണ്ട്.എന്നാല്‍ എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ മറ്റാര്‍ക്കും തരാന്‍ സാധിച്ചിട്ടില്ലാത്ത സന്തോഷം,സമാധാനം, മനസ്സമാധാനം തന്നിട്ട് , വന്നതുപോലെ അപരിചതരായിത്തന്നെ അവര്‍ തിരികെപ്പോയി.എത്രമാത്രം തിരിച്ചു വിളീച്ചിട്ടു, ഒരു ഇമെയിലിനു,ഏതോ ഫോണ്‍ നംബരുകള്‍ക്കും തിരിച്ചുതരാന്‍ പറ്റാത്ത സൌഹൃദം.
വര്‍ഷങ്ങളുടെ പ്രവാസജീവിതം ഖത്തറിനെ മറ്റൊരു സ്വന്തദേശം ആക്കിത്തീര്‍ത്തു.സി.എം. എസ്സ് കോളേജിലെ കല, ബി സി എം മ്മിലെ ബീന സിറ്റാമിലെ ലാലി,ബിന്ദു എന്നിങ്ങനെ സ്വന്തത്തിലും, രക്തത്തിനും അപ്പുറത്തുള്ള സ്നേഹം തന്നവര്‍ .കൈവിട്ടു പോയ മാതാപിതാക്കള്‍ ,ഒരിക്കലും എനിക്കൊരു സുഹൃത്തിന്റെ ആവശ്യം അവര്‍ തോന്നിപ്പിച്ചിട്ടില്ല.എന്റെ ജീവിതപങ്കാളിയുടെ തീരംഞ്ഞെടുപ്പും അവര്‍ തുറന്ന മനസ്സോടെ സ്വീകരിച്ചു. ഇന്നും എന്റെ മനസ്സിന്റെ ശക്തി ആ ഏറ്റവും നല്ല തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു,ജീവിതപങ്കാളി എന്നും ഒരു നല്ല് സുഹൃത്തായിരിക്കണം.
പുതിയ തലമുറയുടെ മാറ്റങ്ങളില്‍ ഏറ്റവും നല്ല അനുകരണങ്ങളില്‍ ഒന്നാണ് ‘കോളേജ് അലൂമിനി’കള്‍ . സി എം എസ്സ് കോളേജിന്റെ അലൂമിനി ഖത്തറില്‍ ഞാന്‍ രൂപീകരിച്ചു,70 മെംമ്പര്‍മാരും ആയി.പുതിയ, പഴയ മുഖങ്ങള്‍ . ഇന്ന് കുടവയറും കഷണ്ടിയും,ഉള്ള ധാരാളം ആള്‍ക്കാരെ ഞാന്‍ ഇന്നും കാണുന്നു. അന്നത്തെ വില്ലാളിവീരന്മാര്‍ ഇന്നു പ്രാരാബ്ധം,ജീവിതം,ഭാവീ എന്നതിനെക്കുറിച്ചൊക്കെ വാചാലമായി സംസാരിക്കുമ്പോള്‍ ചിരിപൊട്ടുന്നു എങ്കി‍ലും, സാഹചര്യത്തിനുസരിച്ചു വളര്‍ന്ന അവരുടെ മനസ്സിനെ ഞാന്‍ ബഹുമാനിക്കുന്നു. അന്നത്തെ സുഹൃത്തുക്കളില്‍ ഇവിടെ ഖത്തറില്‍ വന്നു വീണ്ടും പരിചയപ്പെട്ടവരില്‍ പ്രമുഖര്‍ എബിയും ഭാര്യയും,ബിജുവും മിനിയും,തോമാച്ചന്‍,ഫിലിപ്പ്, ചെറിയാന്‍ അങ്കിള്‍ , സിജി,കല,അനില എന്നിങ്ങനെ പലരും പിന്നെ പേരും നാളും മുഖവും ഓര്‍ക്കാത്ത ഒരു പറ്റം ആള്‍ക്കാരും. എന്റെ മാത്രം തല്‍പ്പര്യത്തില്‍ രൂപീകരിച്ച അലുമിനി എന്റെ സമയക്കുറവുമൂലം നിര്‍ത്തിവെച്ചു, പിന്നെ ആരും തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്നു തോന്നുന്നു.അവിടെ നിന്നും എനിക്ക് കലയെപ്പോലെയുള്ള ആത്മര്‍ത്ഥ സുഹൃത്തുക്കളെ എന്നന്നേക്കുമായി ലഭിച്ചു.
ഇന്ന് ഇവിടെ ഈ ബ്ല്ലോഗ് ലോകത്തുതന്നെ, എന്നെ ഇരുത്തി മലയാളം റ്റൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച, വിശ്വം, സു,ഡെയിന്‍ .ഒരോ കീ ആയി ,ഓരോ അക്ഷരങ്ങളായി അവര്‍ എന്ന് മലയാളം ഇംഗ്ലീഷ് മൊഴികീമാന്‍ കൊണ്ട് റ്റൈപ്പ് ചെയ്യാന്‍ പഠിപ്പിച്ചു.ബ്ലോഗുണ്ടാക്കാനും എഴുതാനു എഡിറ്റ് ചെയ്യാനു പഠിപ്പിച്ചു. ഇന്നുള്ള എന്റെ ചില ബ്ലൊഗുകള്‍ പേജും സെറ്റ്ചെയ്ത് തന്നതു ഇവര്‍ തന്നെ. ഈ മൂന്നുപേരില്‍ എനിക്കു മുഖപരിചയം ഡെയിനിനെ മാത്രം.മറ്റു രണ്ടു പേരെ ഞാന്‍ കണ്ടിട്ടുംകൂടി ഇല്ല. എന്നിരുന്നാലും എത്ര ആത്മാര്‍ഥമായി അവരെന്നെ സഹായിച്ചു.
ബ്ലോഗ് എനിക്ക് സുഹൃത്തുക്കളുടെ ഒരു മഹാസമുദ്രം തുറന്നു തന്നു. അതില്‍ ഏറ്റവും പ്രിയപ്പെട്ടവരില്‍ പ്രമുഖര്‍ ജേക്കബ് പോള്‍ ആറ്റൊ, മലയാളിയായ മറുനാടന്‍ മലയാളി.സന്ധ്യ ഓസ്സൊ…വീണ്ടും മറ്റൊരു മറുനാടന്‍ മലയാളി പെണ്‍കൊടി.കുഴൂര്‍ വിത്സണ്‍ ‍,വിജയലക്ഷ്മി ചേച്ചി,കുഞ്ചുസ്,സുരേഷ്, മഴത്തുള്ളിയിലെ മാത്യു,ശ്രീ പാര്‍വതി,രാജു ഇരിങ്ങൽ,സൈതകത്തിലെ ജസ്റ്റിന്‍ ‍, ഇന്നും ആരെന്നു പേരറിയാത്ത ഇഞ്ചിപ്പെണ്ണ്, മലയാളം റ്റൈപ്പിംഗിന്റെ ഉപജ്ഞാതാക്കളായ,സിബു,ഏവൂരാനും ഭാര്യയും,രാജ് നായര്‍ എന്നിവരാണ് വരമൊഴി കീ മാനില്‍ പ്രമുഖര്‍ ,മനോജ്,കര്‍ഷക ബ്ലൊഗുമായി എത്തിയ ചന്ദ്രേട്ടന്‍ ,ഒരു കാരണവരുടെ കേടും പാടും ആരുടെ ജീവിതത്തിലും ഉണ്ടാകാതെ ബൂലോകത്തിലെ സര്‍വ്വരുടെയും ചന്ദ്രേട്ടന്‍ ,ഷാജി മുള്ളൂര്‍ക്കാരെന്റെ നമ്മുടെ ബൂലോകം. എഴുത്തുകാരാ‍യ അജിത്ത് നായർ, മണിലാൽ എന്നൊരു ബുദ്ധിജീവി, എന്നാൽ ഇന്നെന്റെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും നല്ലൊരു സുഹൃത്തുക്കളിൽ ഒരാൾ.എന്നിങ്ങനെ പേരോര്‍ക്കുന്നവരും ഓര്‍ക്കാത്തവരുമായി ധാരാളം പേര്‍ എന്തു സഹായത്തിനും തയ്യാറായുള്ളവര്‍ .
ഇതിനിടയിൽ വന്നുകയറി ഫെയ്സ് ബുക്ക്.സ്കൂളിലാകട്ടെ,കോളേജിലാകട്ടെ,ധാരാളം പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാൻ സാധിച്ചു.പിന്നെ ഓർക്കുട്ട്, അവിടെ നിന്നു ഞാൻ പതിയെ വലിഞ്ഞപ്പോൾ, ജോൺസൺ മുല്ലശ്ശേരി സാറിനെപ്പോലെയുള്ള ആൾക്കാരെയും ഞാൻ കൂടെക്കൂട്ടി. അക്ഷത്തെറ്റുകൾ എന്നെ പലവട്ടം നല്ലൊരു , ‘കിഴുക്കി’ലൂടെ തിരുത്തിത്തന്ന മലയാളം സർ.പലതരം ആൾക്കാരും വ്യാപ്തികളും,ഒരോരുത്തരുടെ ഐഡിയാകളും മറ്റും, ബ്ലോഗിനോളം തന്നെ വ്യാപ്തിയുള്ള മറ്റൊരു ലോകം. എല്ലാത്തരം ആൾക്കാർക്കും , അത്രവലിയ താത്പര്യം ഇല്ല എങ്കിലും, എന്തിലും നമുക്കാവശ്യമുള്ള നല്ലതു മാത്രം എടുത്താൽ മതി എന്ന എന്റെ ചിന്താഗതിയുമായി ഒത്തുപോകുന്ന ഒരു വലിയ ഗ്ലാമർ ലോകം. അവിടെയും എനിക്കു കിട്ടി ധാരളം സുഹൃത്തുക്കൾ, അവരിൽ പ്രമുഖ ലേഖികയും എഞ്ചീനയറുമായ ഗീത ഏബ്രഹാം ജോസ്. സിനിമാസംവിധായകനും ഒരു അമേരിക്ക നിവാസിയുമായ ജോർജ്ജ് സാമുവൽ ,ചിത്രങ്ങളാൽ കവിതകൽ രചിക്കുന്ന ജീൻ പോൾ, നൂലിഴകളിൽ ചിത്രങ്ങളും കരകൈശലവും മറ്റും ചെയ്യുന്ന നീമ റ്റൈറ്റസ് എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇതിനിടയിൽ വിശ്വസിക്കാൻ പറ്റാത്ത ചില ആൾക്കാരെ പരിചയപ്പെട്ടു, രേവതി! ദേവസുരം, രാവണപ്രഭു എന്നീ രണ്ടു സിനിമൾ എല്ലാവരും ശ്രീ.മോഹൻലാലിനെ കാണാനായി കണുംബോൾ ,ഞാൻ രേവതിയുടെ മുഖഭാവങ്ങൾ നോക്കിയിരിക്കാറുണ്ട്. എത്ര വട്ടം കണ്ടു എന്നതിന്റെ കണക്കും ഇന്നില്ല. രേവതി തന്നെയാണോ എന്നു ഇന്നും ഒരു സന്തേഹം ഉണ്ടെങ്കിലും, അവരെന്നു കരുതി, ഒന്നു രണ്ടു മെസ്സേജുകൾ കീട്ടിയതിൽ ഫെയ്സ് ബുക്കിനു നന്ദി. പിന്നെ അഞ്ചലി മേനോൻ, ഒരു സിനിമാനടിയെക്കാൾ സുന്ദരിയായ സംവിധായക.എന്റെ ഏതൊരു ചോദ്യത്തിനും ഉടനടി മറുപടി തരുന്നു, ഏറ്റവും ‘സിമ്പിളായ’ ഒരു സുഹൃത്ത്. ഇങ്ങനെ പോകുന്നു ധാരാളം പേർ. എന്നാൽ സമയം കൊല്ലിയായി ഫെയിസ്ബുക്കിനെ കാണുന്നവരും ഇല്ലാതില്ല.അവർ നമ്മളെയും അതിപോലെ കരുതുന്നു എന്നെനിക്കും തോന്നിയാൽ ഞാൻ സ്വയം അവിടെനിന്ന് ഇല്ലാതാവുന്നു. എന്റെ ലേഖനങ്ങൾക്ക് ബ്ലോഗുകളിലെപ്പോലെ തന്നെ ധാരാളം വായനക്കാർ ഇവിടെയും എനിക്കുണ്ട് എന്നും, ആത്മാർത്ഥമായി എനിക്ക് വിമർശനങ്ങൾ തരുന്നവരും ഉണ്ടിവിടെ.എന്റെ എല്ലാ സങ്കറ്റങ്ങളും പങ്കുവെക്കുന്ന യാസ്മിന്റെ പേരിവിടെ പറയാതെ വയ്യ!! എന്റെ യാത്രകളും,ബ്യൂട്ടിപാർളർ യാത്രമളുടെ കൂട്ടുകാരി. ഒരു നല്ല സുഹൃത്ത് എന്ന് ലേബൽ എനിക്കെന്നും പെരുമാറ്റത്തിലൂടെ പഠിപ്പിച്ചുതന്നെ യാസ്മിൻ. പിന്നെ ശ്രീജ, ഇവെരെയെല്ലാം ഫെയിസ്ബുക്കിൽ ഞാൻ കൂടെക്കൊണ്ടുവന്നു.
സൌഹൃദത്തിനും, മുഖവും ശബ്ദവും പരിചയത്തിനു ഒരു അളവുകോളല്ല എന്നു തീരുമാനിക്കുന്ന ഇന്റെർനെറ്റ്.എനിക്കു ഇന്നു ഒർക്കാനും സഹായിക്കാനു തയ്യാറായ ധാരാളം പേർ. സ്കൂളും കോളേജും തന്നതിലും കൂടുതൽ വൈവിദ്ധ്യതയുള്ള ആൾക്കാരും ധാരാളം എനിക്കു നേടിത്തന്നു. ഇനിയും വീണ്ടും കൂടുതൽ സുഹൃത്തുക്കൾ എനിക്കു കിട്ടും എന്ന പ്രതീക്ഷ ഇനിയും തീർന്നിട്ടില്ല.