ലോകമെമ്പാടും ഉള്ള സ്ത്രീകള്‍ക്ക് എന്നെന്നും നന്മകള്‍ ഉണ്ടാവട്ടെ,….
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും, സ്ത്രീകളുടെ , അതായതു…..നമ്മുടെ സാന്നിധ്യം എത്തിയിട്ട് വളരെ നാളുകളായി, എന്നിട്ടും സമൂഹം, മൂന്നാം കണ്ണിലൂടെയാണ് ഇന്നും സ്ത്രീയെ നോക്കിക്കാണുന്നത്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെയും, അവസരസമത്വത്തിന്റെയും ഭാഗമായിട്ടാണ്, ഐക്യരാഷ്ട്രസഭ 1977 ല്‍, മാര്‍ച്ച് 8 “ലോക വനിതാ ദിനം“ ആയി ആചരിക്കാന്‍ തീരുമാനിച്ചത്.
ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം ‘സ്ത്രീ’ ഇന്ന് അബലയല്ലല്ലോ? ശരിയാണ്…
ബലഹീനയല്ല…എന്നിരുന്നാലും, അവശ്യമായ വിദ്യാഭ്യാസവും, നാവിനു ശബ്ദിക്കാനുള്ള ധൈര്യവും, സ്വാതന്ത്ര്യവും നല്‍‍കി, സ്വയം പര്യാപ്തത നല്‍കാനുള്ളൊരു സാഹചര്യം, നാം ഓരോരുത്തരായും, സമൂഹമായും ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥരല്ലെ
അമ്മയായും സഹോദരിയായും ഭാര്യയായും മകളായും സമൂഹത്തില്‍ നിറയുന്നവള്‍ക്ക് നാം എന്നും നല്‍‍കുന്നത് കണ്ണുനീര്‍ മത്രമാണ്. കച്ചവടക്കണ്ണുകൊണ്ട്, ഒരു വില്‍പ്പനച്ചരക്കായി, മാറ്റപ്പെടുമ്പോഴും, സാഹചര്യങ്ങള്‍ക്കു മുന്‍പില്‍ കീഴടങ്ങിക്കൊടുക്കപ്പെടാന്‍ പലപ്പോഴും നിര്‍ബന്ധിതയായിത്തീരുന്നു. 100% സാക്ഷരതയില്‍ അഭിമാനിക്കുന്ന അഭ്യസ്തവിദ്യരായ കേരളീയരായ നമ്മുടെ മന‍സ്സുമാറേണ്ടതല്ലെ? ഉത്തരേന്ത്യയിലും ബീഹാറിലും, കഷ്ടപ്പെടുകയും നരകതുല്യമായ യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ‍ വെച്ചു നോക്കുമ്പോള്‍‍, താരതമ്യേന കുറവാണെങ്കിലും, കേരളത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട്.
അരുന്ധതി റോയിയെപ്പോലുള്ളവര്‍ കേരളത്തിനപമാനമാണെന്നും, അവരുടെ നല്ല ചിന്താഗതിയെ മനസ്സിലാക്കന്‍ ശ്രമിക്കാത്ത‍, മാധവിക്കുട്ടിക്കു നേരെ അസഭ്യഭാഷാ വര്‍ഷം നടത്തുകയും ചെയ്യുന്ന സ്ത്രീകള്‍‍ , പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു.
അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട , പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്, മാതൃഭാവത്തിന്റെ ഉയര്‍ച്ചയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതല്‍ നമ്മുടെ മന‍സ്സുകളില്‍ ഉണ്ടാവട്ടെ. ഈ വനിതാ ദിനത്തില്‍, ബഹുമാനത്തിന്റെ, ആദരവിന്റെ, ഒരു കൈക്കുമ്പിളെങ്കിലും നമുക്കു ഇവര്‍ക്കായി നല്‍കാം.