4PMNEWS_17_24032013
ഓർമ്മകളുടെ ‘മഞ്ചാടിക്കുരു’ -അഞ്ചലി മേനോൻ
നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകൾ ഓരൊ മഞ്ചാടിക്കുരുവായി കോര്ത്തിണക്കിയ സിനിമ. അനുഭവജ്ഞരായ സംവിധായക പ്രതിഭകളുടെ സൃഷ്ടികളെ തഴഞ്ഞ് വാശിയോടെ മുന്നേറിയ ഈ നവാഗത സംവിധായിക അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’ മെയ് 18 2012 തീയറ്ററുകളിലെത്തി.കുഞ്ഞുകുട്ടികൾ മുതൽ വയോവൃദ്ധർവരെ ഉള്ളം കൈയിൽ താലോലിക്കാനിഷ്ടപ്പെടുന്ന ‘മഞ്ചാടിക്കുരു’വിലൂടെ ജീവിതത്തിന്റെ പച്ചയായ യാഥാര്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഇവിടെ സംവിധായക അഞ്ജലി.അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന ആകർഷണമായിരുന്ന അഞ്ജലിയുടെ ‘മഞ്ചാടിക്കുരു’ ,രണ്ടു പുരസ്കാരങ്ങളാണ് ഏറ്റുവാങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള ‘ഫിപ്രസി ‘പുരസ്കാരവും, ഇന്ത്യയിൽ നിന്നുള്ള നവാഗത സംവിധായകമികവിന് പുതുതായി ഏർപ്പെടുത്തിയ ‘ഹസൻകുട്ടി പുരസ്കാരവുമാണ്‘ അഞ്ജലിക്ക് ലഭിച്ചത്.ചിത്രത്തിന്റെ ആദ്യ പ്രദർശനംകൂടിയാണ് 2012 മേളയിൽ നടന്നതെന്നത് എടുത്തുപറയേണ്ട മറ്റൊരു വസ്തുതയാണ്.
രണ്ടു വർഷംകൊണ്ട് മലയാളം എഴുതാനും വായിക്കാനും,പഠിച്ച അഞ്ചലി മേനോന്റെ ഏറെ നാളത്തെ ആത്മാർഥ ശ്രമത്തിനു ശേഷമാണ് ഈ സ്വപ്നം പൂവണിയാനിടയായത്.ഗള്ഫിൽ പഠിച്ചു വളർന്ന തന്റെ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവങ്ങൾ മഞ്ചാടിക്കുരുവിന് ഏറെ സ്വാധീനം പുലർത്തിയിട്ടുണ്ടെന്ന് അഞ്ജലി പറയുന്നു.പൂന ഇന്സ്റ്റിറ്റിയൂട്ടിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ പഠിച്ച ശേഷം ലണ്ടൻ ഇന്റര്നാഷണൽ ഫിലിം സ്കൂളിൽ നിന്നും ബിരുദം നേടിയ അഞ്ജലിയുടെ തന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.സിനിമയെ വെറും നേരംപോക്കായി കാണാതെ വളരെ ഗൗരവത്തോടെ നോക്കിക്കാണുന്ന അഞ്ജലി,താൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടു തന്നെയായിരുക്കും എന്നതിൽ സംശയിക്കേണ്ടതില്ല എന്ന്, ആദ്യത്തെ ചിത്രം കൊണ്ടുതന്നെ തെളിയിച്ചു കഴിഞ്ഞു.
2008 ൽ പൂർത്തിയായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രീമിയർ ചെയ്ത ‘ മഞ്ചാടിക്കുരു”നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയതാണ്. ദുബായിൽ നിന്നും നാട്ടിലെത്തുന്ന വിക്കി എന്ന ഒരു ബാലന്റെ ദൃഷ്ടികോണിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്. വിക്കിയുടെ ഗൃഹാതുരത്ത്വമുണർത്തുന്ന ഓർമ്മകളിലേക്ക് മടങ്ങിയെത്തുന്നതാണ് അഞ്ചലിയുടെ ചിത്രത്തിന്റെ പ്രമേയം.1980കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന മഞ്ചാടിക്കുരു കൂട്ടുകുടുംബങ്ങളുടെ താങ്ങും തണലും തകർച്ചയും ചർച്ച ചെയ്യുന്നതോടൊപ്പം സമ്പന്നമായ ബാല്യകാലത്തിന്റെ നഷ്ടവും ഓർമ്മപ്പെടുത്തുന്നു. പലയിടങ്ങളിലായി ചിതറിപ്പോയ കൂട്ടുകുടുംബം മുത്തച്ഛന്റെ മരണത്തെത്തുടർന്ന് വർഷങ്ങൾക്കുശേഷം ഒത്തുകൂടുമ്പോഴുണ്ടാകുന്ന അപരിചിതത്വവും പൊരുത്തക്കേടുകളുമെല്ലാം സിനിമയിൽ കോർത്തിണക്കിയിട്ടുണ്ട്. പൃഥ്വിരാജ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ തന്നെ മഞ്ചാടിക്കുരുവായി മാറിക്കഴിഞ്ഞു.കഥാവിവരണത്തിന് പൃഥ്വിരാജാണ് ശബ്ദം നല്കുന്നത്. ആ ബാലനും അവന്റെ കൂട്ടുകാരുമാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദുക്കൾ.ഒരു യുവാവിന്റെ ശബ്ദം മാത്രം ഉപയോഗിക്കുകയും അയാളുടെ പത്തുവയസ്സിലെ സംഭവങ്ങൾ സ്ക്രീനിൽ കാണിക്കുകയുംചെയ്യുന്ന വളരെ അപൂർവ്വമായ ശൈലിയാണിത് സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.”മഞ്ചാടിക്കുരു” എല്ലാവരുടെയും ഗൃഹാതുരമായ ഓർമ്മകളെ തൊട്ടുണർത്തുന്നതാണ്.വിലമതിക്കാനാവാത്ത ഇത്തരം ചില ഓർമ്മകൾ നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെടുത്താതെ മുറുകെപ്പിടിക്കാനുള്ളതാണെന്നാണ് നമ്മെ ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.
പൃഥ്വിരാന്റെ ബാല്യകാലത്തെ ‘വിക്കി‘ എന്ന വിക്രമിന്റെ കഥ പറച്ചിലുടെയാണ് ചിത്രം തുടങ്ങുന്നത്. മുത്തച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ബാലനായിരുന്നപ്പോൾ രണ്ടാഴ്ചത്തേക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴുള്ള അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് വിക്കി എന്ന യുവാവ്. വീണ്ടും തറവാട്ടിലെത്തുമ്പോൾ ബാല്യത്തിലെ ആ 16 ദിനങ്ങൾ പകര്ന്നുനല്കിയ മധുരം അയാള്ക്ക് തിരികെ ലഭിക്കുകയാണ് ഓർമ്മകളിലൂടെ.1980 കളിലെ തറവാടും അവിടുത്തെ ചുറ്റുപാടുകളും ചിട്ടവട്ടങ്ങളും ഗ്രാമക്കാഴ്ചകളും കളിക്കോപ്പുകളും ഒക്കെയായി ഗൃഹാതുരത ഉണര്ത്തുന്ന, പൂര്ണമായും മലയാളിത്തം തുളുമ്പുന്ന ചിത്രമായാണ് മഞ്ചാടിക്കുരു ഒരുക്കിയിരിക്കുന്നത്.കുട്ടിക്കാലത്ത് നാട്ടിൽ ചെലവിട്ട സ്ഥലങ്ങളും കാലവുമൊക്കെ മാറ്റമില്ലാതെ ഇന്നും തന്റെ മനസ്സിലുണ്ടെന്നും,ആ ലോകമാണ് മഞ്ചാടിക്കുരുവിനായി പുനർസൃഷ്ടിച്ചതെന്നും സംവിധായിക പറയുന്നു. ജീവിതത്തിന്റെ ഉല്സവകാലം കുട്ടിക്കാലമാണെന്ന ബോധ്യത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി സ്നേഹത്തിന്റെ ആര്ദ്രത പകരുകയുമാണീ ചിത്രം.ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത 4 ബാലതാരങ്ങളുടെ പ്രകടനം അഭിനന്ദനമര്ഹിക്കുന്നു. സിദ്ധാർഥ്,വൈജയന്തി,റിജോഷ്, ആരതി ശശികുമാർ എന്നിവരാണ് ബാലതാരങ്ങളുടെ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്.
കാവാലം നാരായണപ്പണിക്കരുടേതാണ് പശ്ചാത്തലസംഗീതം, ഫ്രഞ്ച് കംപോസർ ഫ്രാൻകോസ് ഗമോറിയും ഇതിലെ തീംസോംഗിന് സംഗീതം നല്കുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ബി. ലെനിൻ എഡിറ്റിംഗ് നിര്വഹിക്കുന്നു.രമേശ് നാരായണന്റെ സംഗീതസംവിധാനവും,സ്വീഡിഷ് ക്യാമറാമാൻ പെട്രോ സുവേര്ചറാണ് ഛായാഗ്രഹണം,എഡിറ്റിംഗ് ബി.ലെനിനും കല രതീഷ് ബാബു,കോസ്റ്റ്യൂംസ് എസ്.ബി. സതീശൻ,മേക്കപ്പ് പട്ടണം റഷീദ് ആണ്. ഒറ്റപ്പാലം,തിരുവില്വാമല എന്നിവിടങ്ങളിലായിട്ടാണ് ‘മഞ്ചാടിക്കുരു’വിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.തിലകൻ,മുരളി,റഹ്മാന്,ജഗതി, സാഗർ ഏലിയാസ്,ഹരിശാന്ത്,ഉര്വശി,ബിന്ദുപണിക്കർ,പ്രവീണ, സിന്ധുമേനോൻ,കവിയൂർ പൊന്നമ്മ, റിജോഷ്, ആരതി, വൈജയന്തി, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ലിറ്റില് ഫിലിംസ് ഇന്ത്യ ആഗസ്റ്റ് സിനിമ വഴിയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. റിലീസിന് വളരെമുന്പ് തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിത്തുടങ്ങിയ ചിത്രം മലയാളത്തിലെ പല പ്രധാനതാരങ്ങൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവനേകുന്നതെങ്കിലും ആരും നായകരോ താരങ്ങളോ അല്ല,വെറും കഥാപാത്രങ്ങൾ മാത്രം എന്ന് തീർത്തും പറയാം.
പ്രേക്ഷകരുടെയും ,പ്രസിദ്ധരായ ചിലരുടെയും വാക്കുകളിൾ ശ്രദ്ധിച്ചാൽ ഇങ്ങനെ കേൾക്കാം….“വളരെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ടു.“മഞ്ചാടിക്കുരു”. ഇപ്പോഴത്തെ സിനിമകളിൽ കാണിക്കുന്ന കോപ്രായങ്ങളും അശ്ലീലചുവയുള്ള ഡയലോഗുകളും ഒന്നും ഇല്ലാത്ത ഒരു നല്ല കൊച്ചു സിനിമ.കച്ചവട സിനിമകൾ കാണിച്ചു തന്ന യുക്തിക്ക് നിരക്കാത്ത കാഴ്ചകളിൽ നിന്ന് മാറി മലയാളിക്ക് ഏറെ പരിചിതമായ കാഴ്ചകളാണ് ഈ കൊച്ചു സിനിമയിലൂടെ സംവിധായിക അഞ്ജലി മേനോൻ നമ്മുക്ക് കാണിച്ചു തരുന്നത്.തിരക്ക് പിടിച്ച ജീവിതത്തിനിടയില് നമ്മളെല്ലാം ഒരിക്കൽക്കൂടെ കടന്നു വന്നിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന ആ ബാല്യകാലത്തേക്ക് നമ്മെ കൈപിടിച്ചു കൊണ്ട് പോവുകയാണ് അഞ്ജലി മേനോൻ ഈ കൊച്ചു ചിത്രത്തിലൂടെ.കുട്ടിക്കാലത്ത് കാണിച്ച കുസൃതികളും സാഹസങ്ങളും കളികളും എല്ലാം നമ്മെ ഓര്മിപ്പിക്കുന്നു ഈ ചിത്രം.നിഷ്കളങ്കമായ സ്നേഹവും സുഹൃദ്ബന്ധങ്ങളും നിറഞ്ഞ ആ കാലത്തിന്റെ ഓര്മ്മകൾ അയവിറക്കാൻ കഴിയും എന്നതാണ് ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് കിട്ടുന്ന സുഖം.ഹൃദയം നിറഞ്ഞ അനുഭൂതിയാണ് പലർക്കും ഈ ചിത്രം നല്കിയത്. ഇനിയൊരിക്കലും നമ്മുക്ക് തിരിച്ചു കിട്ടാത്ത മലയാളത്തിന്റെ അഭിനയ പ്രതിഭ ഭരത് മുരളിയെ ഒരിക്കൽക്കൂടി സ്ക്രീനിൽ കാണാൻ കഴിയുന്നു എന്നുള്ളതാണ് പ്രേക്ഷകന് കിട്ടുന്ന ബോണസ് പോയിന്റ്.
ലക്കി റെഡ് സീഡ്സ് അഥവാ മഞ്ചാടിക്കുരു
ന്യൂജേഴ്സിയിൽ 21,22,23 തീയതികളിൽ നടന്ന ന്യൂജഴ്സി ഇന്ഡിപെന് ഡന്റ് സൗത്ത് ഏഷ്യന് ഫിലിം ഫെസ്റ്റിവലിൽ മലയാളികൾ അണിയിച്ചൊരുക്കിയ രണ്ടു സിനിമകൾ ശ്രദ്ധേയമായി.മലയാളിയായ ആർ.ശരത് കഥ,തിരക്കഥ,സംവിധാനം എന്നിവ നിർഹിച്ച `ദ് ഡിസയർ എന്ന ചിത്രവും അഞ്ജലി മേനോൻ സംവിധാനം ചെയ്ത `മഞ്ചാടിക്കുരു എന്ന ചിത്രവും കാണികൾ കയ്യടിയോടെ സ്വീകരിച്ചു. ചിത്രങ്ങളുടെ പ്രദർശനത്തിനുശേഷം ചോദ്യോത്തരവേള ഉണ്ടായിരുന്നു.മഞ്ചാടിക്കുരു എന്ന ചിത്രത്തിന്റെ നിര്മാണപ്രവര്ത്തനങ്ങളെ പറ്റിയും ആ കഥ രൂപപ്പെട്ട സാഹചര്യങ്ങളെപ്പറ്റിയും ചിത്രത്തിന്റെ നിര്മാതാവും അഞ്ജലി മേനോന്റെ ഭര്ത്താവുമായ വിനോദ് മേനോൻ വിശദീകരിച്ചു.സ്ത്രീശാക്തീകരണം ആസ്പദമാക്കി നിര്മിക്കപ്പെട്ട ചിത്രങ്ങളാണ് ഈ ഫെസ്റ്റിവലിൽ ഉള്ക്കൊള്ളിച്ചിരുന്നത്.
അഞ്ജലി മേനോൻ ‘കേരള കഫേ’ എന്ന ചിത്രത്തിനായി സംവിധാനം ചെയ്ത ‘ഹാപ്പി ജേർണി’യും ഏറെ ശ്രദ്ധ നേടിയിരുന്നു. അൻവർ റഷീദിന്റെ ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അഞ്ജലി തന്നെ.അഞ്ജലി മേനോനും ഭർത്താവ് വിനോദ് മേനോനും ചേര്ന്ന് ‘ലിറ്റില് ഫിലിംസ് ഇന്ത്യ‘ എന്ന പേരിൽ ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനിയും നടത്തുന്നുണ്ട്.പുതിയ പല പ്രൊജക്ടുകളും ഇവരുടെ നേതൃത്വത്തിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.അതിനെ കുറിച്ചറിയാനും ഈ പ്രൊജക്ടുകളിൽ പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർ സന്ദര്ശിക്കുക. www.littlefilmsindia.com