എന്നത്തെയും പോലെ കാത്തിരുന്ന പ്രവാസത്തിന്റെ മറ്റൊരാഘോഷം…..നോക്കി നോക്കി ഇരിന്ന് വന്നെത്തുന്ന ഓണം.കുട്ടികളും അമ്മമാരും,മറ്റും തയ്യാറെടൂക്കുന്നു, തന്തമാർ സഹിതം. ഇതിനിടെ ഓണം എന്ന ആഘോഷത്തിനു തുടക്കം ഇടുന്നത് എപ്പോഴും ഒരു കോളേജ് അലുമിനിയുടെ, സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ ആയിരിക്കും. ഓണ ഊണിനാണോ അതോ തിരുവാതിരക്കാണോ, പൂക്കളമത്സരങ്ങൾക്കാണോ താല്പറ്ര്യം എന്നറിയാനുള്ള ഇമെയിൽ? ആ ചോദ്യങ്ങൾ നമ്മളെന്താ ഓണത്തിനു പരിപാടി എന്ന ചോദ്യത്തിലെത്തിച്ചേരുന്നു! നമ്മളെന്താ!! വെള്ളമടി, വിജേഷിന്റെയും കുപ്പുവിന്റെയും ബാലായെയും അവരുടെ അപ്പനെയും അമ്മയെയും ഊണിനു വിളിക്കുന്നു.
എന്നത്തെയും പോലെ, ഒരാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ, എന്തുണ്ടാക്കണം, ഉള്ളതും വരാനിരിക്കുന്നതുമായ സകല മനോരമ വനിത, കന്യക എല്ലാം തന്നെ പരതി, എല്ലാ വിഭവങ്ങളൂടെ വിഷയവിവരപട്ടിക തയ്യാറാക്കി. പച്ചക്കറിയും പലവ്യഞ്ചനങ്ങളും വാങ്ങി എത്തി. പായസത്തിനുള്ളവ പ്രത്യേകം തിരഞ്ഞെടുത്തു. ഇന്നത്തെ പുതുസംരംഭംങ്ങളായ പൈനാപ്പിൾ പ്രധമൻ, എന്നീവ പരീക്ഷിക്കനുള്ള പേടികാരണം,പാൽ‌പ്പായസത്തിലും, കടലപ്രധമൻ എന്ന തീ‍രുമാനത്തിലെത്തി. പച്ചടികളും അച്ചാറുകളും മറ്റും രണ്ടുദിവസം മൂൻപുതന്നെ ഉണ്ടാക്കിവെച്ചു. ഉപ്പേരിയും കളിയടക്കയും, വറുത്തു. സാംബാറും പരിപ്പുകറിയും രസവും കൂടി അന്നു രാവിലെ തന്നെ തയ്യാറക്കി.
ദൈവമെ ,പൂക്കളം….. അതിനൊന്നും തന്നെ ചെയ്തില്ലല്ലോ!! അടുത്ത ഒമാനിയുടെ കടയിലേക്കോടി. പൂക്കളില്ലാത്ത, ഈ മണൽക്കൂമ്പാരത്തിൽ
ഞാനെവിടെച്ചെന്ന്,പൂ‍ക്കൾ കൊണ്ടുവരാൻ
.പിന്നെ അടുത്ത പടി…….നല്ല ഉണക്ക തേങ്ങാപ്പീര,പലകളറിൽ പുട്ടുനനക്കുന്നപോലെ നനച്ചെടുത്തു.
ഏന്റെ മക്കൾ അന്നക്കുട്ടിയും,തൊമ്മനും,
മാത്തനും ,ലോജിസ്റ്റിക്കിനായി കൂടെ അപ്പനും. എന്നിരുന്നാളും പിള്ളാരെല്ലാം കൂടി ഒരു പൂക്കളം നന്നായി ചെയ്തു തീർത്തു.
പായിൽ ഇലയിട്ടു കൂട്ടുകറികളും മറ്റും ഇലയിൽ വിളമ്പി.
ആദ്യം കുട്ടിപ്പട്ടാളം തന്നെയിരുന്നു…..
എല്ലാവരും ചേന്നിരുന്നുള്ള ഊണ്, പരിപ്പ്, നെയ്യിൽ തുടങ്ങി. ബാലായും, കുപ്പുവും അവരുടെ അപ്പനും അമ്മയും കുടുംബവും, തമിഴ്വംശജരായതുകൊണ്ട്
ഞങ്ങൾ ഇത്തിരി താളിച്ചപച്ചരിച്ചോർ കരുതിയിരുന്നു. നമ്മുടെ നല്ല നെല്ലുകുത്തരി അവർക്ക് പരിചയമില്ല.
ഓണസദ്യക്കായി എല്ലാവരും തന്നെയിരുന്നു…….
അങ്ങനെ മറ്റൊരു ഓണം കൂടി വന്നു പോയി, വാദ്യമേളങ്ങളും,പുലിക്കളിയിയും പൂക്കളങ്ങളും ഒന്നു ഇല്ലാത്ത, എന്നാൽ എല്ലാ ഒർമ്മകളുടെ ഓളംതല്ലൽ പോലെ എത്തുന്ന മാവേലിയും ഓണവും.